നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

ദൈവത്തിന്റെ കൈയെത്തും ദൂരത്ത്

ഒരു ഉദ്യോഗസ്ഥൻ എന്നെ പരിശോധിച്ചനന്തരം, ഞാൻ കൗണ്ടി ജയിലിൽ കയറി സന്ദർശക രേഖയിൽ ഒപ്പിട്ടു, തിരക്കേറിയ ലോബിയിൽ കാത്തിരുന്നു. കൊച്ചുകുട്ടികൾ കാത്തിരിപ്പിനെക്കുറിച്ച് പരാതി പറയുകയും മുതിർന്നവർ വിറകൊള്ളുകയും നെടുവീർപ്പിടുകയും ചെയ്യുന്നതും നോക്കി ഞാൻ നിശബ്ദമായി പ്രാർത്ഥിച്ചു. ഒരു മണിക്കൂറിനു ശേഷം, ഒരു സായുധ ഗാർഡ് എന്റേതുൾപ്പെടെ പേരുകൾ വിളിച്ചു. അദ്ദേഹം എന്റെ സംഘത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി, ഞങ്ങൾക്ക് നിശ്ചയിച്ചിരുന്ന കസേരകൾക്കുനേരെ ആംഗ്യം കാണിച്ചു. കട്ടികൂടിയ ചില്ലു ജനലിന്റെ മറുവശത്തെ കസേരയിലിരുന്ന് എന്റെ ഭർത്താവിന്റെ മുൻ ഭാര്യയിലെ മകൻ ടെലിഫോൺ റിസീവർ എടുത്തപ്പോൾ എന്റെ നിസ്സഹായതയുടെ ആഴം എന്നെ കീഴടക്കി. എന്നാൽ ഞാൻ കരയുമ്പോൾ, എന്റെ മകൻ ഇപ്പോഴും തന്റെ കൈയെത്തും ദൂരത്ത് തന്നെയുണ്ടെന്ന് ദൈവം എനിക്ക് ഉറപ്പുനൽകി.

139-ാം സങ്കീർത്തനത്തിൽ, ദാവീദ് ദൈവത്തോട് പറയുന്നു: “നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; ... എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു'' (വാ. 1-3). സർവ്വജ്ഞാനിയായ ദൈവത്തെക്കുറിച്ചുള്ള അവന്റെ പ്രഖ്യാപനം അവന്റെ അടുപ്പവും സംരക്ഷണവും ആഘോഷിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു (വാ. 5). ദൈവത്തിന്റെ അറിവിന്റെ വിശാലതയിലും അവന്റെ വ്യക്തിപരമായ സ്പർശനത്തിന്റെ ആഴത്തിലും മതിമറന്ന ദാവീദ് ആലങ്കാരിക ഭാഷയിൽ രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നു: ''നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?'' (വാ. 7).

നാമോ നമ്മുടെ പ്രിയപ്പെട്ടവരോ, നമ്മെ നിരാശരും നിസ്സഹായരുമാക്കുന്ന സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ, ദൈവത്തിന്റെ കരം ശക്തവും സുസ്ഥിരവുമായി നിലകൊള്ളുന്നു. അവന്റെ സ്‌നേഹപൂർവ്വമായ വീണ്ടെടുപ്പിനായി നാം വളരെ ദൂരം സഞ്ചരിച്ചുവെന്ന് നാം ചിന്തിക്കുമ്പോഴും, നാം എപ്പോഴും അവന്റെ കൈയെത്തും ദൂരത്തു തന്നെയാണ്.

ദൈവം കാണുന്നു, മനസ്സിലാക്കുന്നു, കരുതുന്നു

ചിലപ്പോൾ, വിട്ടുമാറാത്ത വേദനയോടും ക്ഷീണത്തോടും കൂടി ജീവിക്കുന്നത് വീട്ടിൽ ഒറ്റപ്പെടാനും ഏകാന്തതയ്ക്കും ഇടയാക്കുന്നു. ദൈവവും മറ്റുള്ളവരും കാണുന്നില്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ സേവന നായയ്‌ക്കൊപ്പം അതിരാവിലെയുള്ള പ്രാർത്ഥനാ-നടത്തത്തിനിടയിൽ, ഈ വികാരങ്ങളോടു ഞാൻ പോരാടുന്നു. അകലെ ഒരു ചൂടുള്ള ബലൂൺ ഞാൻ ശ്രദ്ധിച്ചു. അതിന്റെ കൊട്ടയിലുള്ള ആളുകൾക്ക് ഞങ്ങളുടെ ശാന്തമായ അയൽപക്കത്തിന്റെ ഒരു വിഹഗ വീക്ഷണം ആസ്വദിക്കാൻ കഴിയും, പക്ഷേ അവർക്ക് എന്നെ ശരിക്കും കാണാൻ കഴിയില്ല. അയൽവാസികളുടെ വീടുകൾ കടന്ന് നടക്കുമ്പോൾ ഞാൻ നെടുവീർപ്പിട്ടു. ആ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ എത്രപേർക്ക് സ്വയം അദൃശ്യരും നിസ്സാരരുമാണെന്ന് തോന്നുന്നുണ്ടാകും? ഞാൻ എന്റെ നടത്തം പൂർത്തിയാക്കിയപ്പോൾ, എന്റെ അയൽക്കാരെ ഞാൻ കാണുന്നുവെന്നും അവരെ പരിപാലിക്കുന്നുവെന്നും അറിയിക്കാൻ എനിക്ക് അവസരങ്ങൾ നൽകണമെന്ന് ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു, അതുപോലെ ദൈവവും.

ദൈവം വാക്കിനാൽ സൃഷ്ടിച്ച നക്ഷത്രങ്ങളുടെ കൃത്യമായ എണ്ണം നിശ്ചയിച്ചു. അവൻ ഓരോ നക്ഷത്രത്തെയും ഒരു നാമം കൊണ്ട് തിരിച്ചറിഞ്ഞു (സങ്കീർത്തനം 147:4), ചെറിയ വിശദാംശങ്ങളിൽ പോലുമുള്ള അവന്റെ ശ്രദ്ധയെ കാണിക്കുന്ന ഒരു അടുപ്പമുള്ള പ്രവൃത്തിയായിരുന്നു അത്. അവന്റെ ശക്തി, ഉൾക്കാഴ്ച, വിവേചനം, അറിവ് എന്നിവയ്ക്ക് ഭൂതകാലത്തിലോ വർത്തമാനത്തിലോ ഭാവിയിലോ ''പരിധിയില്ല'' (വാ. 5).

ഓരോ നിരാശാജനകമായ നിലവിളിയും ദൈവം കേൾക്കുന്നു, ഓരോ നിശ്ശബ്ദ കണ്ണുനീരും അവൻ കാണുന്നു. ഒപ്പം സംതൃപ്തിയുടെയും ചിരിയുടെയും ശബ്ദവും അവൻ ശ്രദ്ധിക്കുന്നു. നാം ഇടറിപ്പോകുന്നതും വിജയത്തിൽ നിൽക്കുന്നതും അവൻ കാണുന്നു. നമ്മുടെ അഗാധമായ ഭയങ്ങളും നമ്മുടെ ഉള്ളിലെ ചിന്തകളും നമ്മുടെ വന്യമായ സ്വപ്‌നങ്ങളും അവൻ മനസ്സിലാക്കുന്നു. നാം എവിടെയായിരുന്നെന്നും എവിടേക്കാണ് പോകുന്നതെന്നും അവനറിയാം. നമ്മുടെ അയൽക്കാരെ കാണാനും കേൾക്കാനും സ്‌നേഹിക്കാനും ദൈവം നമ്മെ സഹായിക്കുന്നതുപോലെ, നമ്മെ കാണാനും മനസ്സിലാക്കാനും പരിപാലിക്കാനും നമുക്ക് അവനിൽ വിശ്വസിക്കാം.

യേശുവിനെപ്പോലെ സ്‌നേഹിക്കുക

ജോർജിയയിലെ അറ്റ്‌ലാന്റയിലുള്ള ഒരു സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുമ്പോൾ, പാന്റും ബട്ടണിടാത്ത ഷർട്ടും ധരിച്ച ഒരു യുവാവ് ഒരു ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. അയാൾ ടൈയുമായി മല്ലിടുമ്പോൾ, പ്രായമായ ഒരു സ്ത്രീ അവനെ സഹായിക്കാൻ തന്റെ ഭർത്താവിനെ ഉത്സാഹിപ്പിച്ചു. വൃദ്ധൻ കുനിഞ്ഞ് നിന്ന് യുവാവിനെ ടൈ കെട്ടുന്നത് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ, ഒരു അപരിചിതൻ മൂവരുടെയും ഫോട്ടോ എടുത്തു. ഈ ഫോട്ടോ ഓൺലൈനിൽ വൈറലായപ്പോൾ, നിരവധി കാഴ്ചക്കാർ ഇടയ്‌ക്കൊക്കെ സംഭവിക്കുന്ന ദയയുടെ ശക്തിയെക്കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

യേശുവിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം, മറ്റുള്ളവരോടു കാണിക്കുന്ന ദയ നമ്മെപ്പോലുള്ള ആളുകളോട് അവൻ കാണിച്ച സ്വയത്യാഗപരമായ കരുതലിനെ പ്രതിഫലിപ്പിക്കുന്നു. അത് ദൈവത്തിന്റെ സ്‌നേഹത്തിന്റെ പ്രകടനമാണ്, അവന്റെ ശിഷ്യന്മാർ ജീവിക്കാൻ അവൻ ആഗ്രഹിച്ചതും ഇപ്രകാരമാണ്: "നാം തമ്മിൽതമ്മിൽ സ്‌നേഹിക്കണം" (1 യോഹന്നാൻ 3:11, ഊന്നൽ ചേർത്തിരിക്കുന്നു). ഒരു സഹോദരനെയോ സഹോദരിയെയോ പകയ്്ക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നു യോഹന്നാൻ പറയുന്നു (വാ. 15). തുടർന്ന് അവൻ ക്രിസ്തുവിലേക്ക് തിരിയുന്നു, പ്രവർത്തനത്തിലെ സ്‌നേഹത്തിന്റെ ഒരു ഉദാഹരണം (വാ. 16).

നിസ്വാർത്ഥ സ്‌നേഹം ത്യാഗത്തിന്റെ അതിരുകടന്ന പ്രകടനമായിരിക്കണമെന്നില്ല. നിസ്വാർത്ഥ സ്‌നേഹം, ദൈവത്തിന്റെ സ്വരൂപവാഹകരായ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളെ നമ്മുടെ ആവശ്യങ്ങളെക്കാൾ മുന്നിൽവെച്ചുകൊണ്ട് അവരുടെ മൂല്യം അംഗീകരിക്കാൻ ആവശ്യപ്പെടുന്നു. അതു പ്രതിദിനം ചെയ്യേണ്ടതാണ്. നമ്മൾ സ്‌നേഹത്താൽ പ്രചോദിതരായിരിക്കുമ്പോൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും സഹായിക്കാൻ കഴിയുംവിധം സഹായിക്കുകയും ചെയ്യുന്ന ആ സാധാരണ നിമിഷങ്ങൾ നിസ്വാർത്ഥമായതാണ്. നമ്മുടെ സ്വകാര്യ ഇടത്തിനപ്പുറത്തേക്കു നോക്കുകയും, മറ്റുള്ളവരെ സേവിക്കുന്നതിനും നൽകുന്നതിനുമായി നമ്മുടെ സുരക്ഷിത ഇടങ്ങൾ വിട്ടു പുറത്തുകടക്കുകയും ചെയ്യുമ്പോൾ - പ്രത്യേകിച്ച് അതിന്റെ ആവശ്യമില്ലാത്തപ്പോൾ പോലും - നാം യേശുവിനെപ്പോലെ സ്‌നേഹിക്കുകയാണു ചെയ്യുന്നത്.

സ്തുതിയുടെ കണ്ണുനീർ

വർഷങ്ങൾക്കുമുമ്പ്, എന്റെ അമ്മ മാരക രോഗത്തിനുള്ള ചികിത്സയിലായിരുന്നപ്പോൾ ഞാൻ അവളെ പരിചരിച്ചു. അമ്മയെ ശുശ്രൂഷിക്കാൻ ദൈവം എന്നെ അനുവദിച്ച നാല് മാസത്തിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു, സങ്കടകരമായ പ്രക്രിയയിൽ എന്നെ സഹായിക്കാൻ അവനോട് ആവശ്യപ്പെട്ടു. എന്റെ സമ്മിശ്രവികാരങ്ങളുമായി മല്ലിടുമ്പോൾ ഞാൻ പലപ്പോഴും ദൈവത്തെ സ്തുതിക്കാൻ പാടുപെട്ടു. എന്നാൽ എന്റെ അമ്മ അവസാന ശ്വാസം എടുക്കുകയും ഞാൻ നിലയ്ക്കാതെ കരയുകയും ചെയ്തപ്പോൾ ഞാൻ മന്ത്രിച്ചു, 'ഹല്ലേലൂയാ.' ആ സങ്കടകരമായ നിമിഷത്തിൽ ദൈവത്തെ സ്തുതിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി, വർഷങ്ങൾക്ക് ശേഷം, 30-ാം സങ്കീർത്തനം ഞാൻ സൂക്ഷ്മമായി പരിശോധിക്കുന്നതുവരെ ആ കുറ്റബോധം നിലനിന്നു.

ദാവീദിന്റെ 'ഭവന പ്രതിഷ്ഠാ' ഗാനത്തിൽ, അവൻ ദൈവത്തെ അവന്റെ വിശ്വസ്തതയ്ക്കും കരുണയ്ക്കും വേണ്ടി ആരാധിച്ചു (വാ. 1-3). 'അവന്റെ വിശുദ്ധനാമത്തിന്നു സ്‌തോത്രം ചെയ്യാൻ' അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു (വാ. 4). ദൈവം കഷ്ടതയെയും പ്രത്യാശയെയും എത്രമാത്രം ഇഴപിരിച്ചു ചേർത്തിരിക്കുന്നു എന്ന് ദാവീദ് വിവരിച്ചു (വാ. 5). ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും സമയങ്ങളെയും സുരക്ഷിതത്വവും നിരാശയും അനുഭവപ്പെട്ട സമയങ്ങളെയും അവൻ അംഗീകരിച്ചു (വാ. 6-7). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവത്തിലുള്ള വിശ്വാസത്തോടെയായിരുന്നു (വാ. 7-10). അവന്റെ സ്തുതിയുടെ പ്രതിധ്വനി ദാവീദിന്റെ കരച്ചിലും നൃത്തവും സങ്കടവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളോടു ചേർത്തു നെയ്തതായിരുന്നു (വാ. 11). കഷ്ടതകൾ സഹിച്ചു നിൽക്കുന്നതിന്റെ രഹസ്യവും സങ്കീർണ്ണതയും അംഗീകരിക്കുന്നതുപോലെ, ദൈവത്തിന്റെ വിശ്വസ്തതയെ പ്രതീക്ഷിച്ചുകൊണ്ട്, ദാവീദ് ദൈവത്തോടുള്ള തന്റെ അനന്തമായ ഭക്തി പ്രഖ്യാപിച്ചു (വാ. 12).

ദാവീദിനെപ്പോലെ നമുക്കും പാടാം, "എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്‌തോത്രം ചെയ്യും" (വാ. 12). നാം സന്തുഷ്ടരായാലും വേദനിക്കുന്നവരായാലും, അവനിലുള്ള നമ്മുടെ ആശ്രയം പ്രഖ്യാപിക്കാനും സന്തോഷകരമായ ആർപ്പുവിളികളാലും സ്തുതിയുടെ കണ്ണുനീരാലും അവനെ ആരാധിക്കുന്നതിനു നമ്മെ നയിക്കാനും ദൈവത്തിന് നമ്മെ സഹായിക്കാനാകും.

ദൈവവചനത്തിന്റെ ശക്തി

1968 ലെ ക്രിസ്മസ് രാവിൽ, അപ്പോളോ 8 ബഹിരാകാശയാത്രികരായ ഫ്രാങ്ക് ബോർമാൻ, ജിം ലോവൽ, ബിൽ ആൻഡേഴ്‌സ് എന്നിവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ആദ്യ മനുഷ്യരായി. ചന്ദ്രനെ പത്ത് തവണ വലംവെച്ചുകൊണ്ട് ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങൾ അവർ പങ്കുവെച്ചു. ഒരു തത്സമയ സംപ്രേക്ഷണ വേളയിൽ, അവർ ഉല്പത്തി 1 ൽ നിന്ന് മാറിമാറി വായിച്ചു. നാൽപ്പതാം വാർഷിക ആഘോഷത്തിൽ, ബോർമാൻ പറഞ്ഞു, “ക്രിസ്മസ് രാവിൽ, ഇതുവരെ മനുഷ്യശബ്ദം ശ്രവിച്ചിട്ടില്ലാത്ത ഏറ്റവും വലിയ പ്രേക്ഷകഗണം ഞങ്ങൾക്കുണ്ടാകുമെന്ന് ഞങ്ങളോട് പറഞ്ഞു. നാസയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഒരേയൊരു നിർദ്ദേശം ഉചിതമായ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു.’’ അപ്പോളോ 8 ബഹിരാകാശയാത്രികർ പറഞ്ഞ ബൈബിൾ വാക്യങ്ങൾ ചരിത്രപരമായ റെക്കോർഡുകൾ കേൾക്കുന്ന ആളുകളുടെ ഹൃദയത്തിൽ സത്യത്തിന്റെ വിത്തുകൾ പാകുന്നു.

യെശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: “നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ!; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ!’’ (യെശയ്യാവ് 55:3). രക്ഷയുടെ സൗജന്യ വാഗ്ദാനത്തെ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ പാപത്തിൽ നിന്ന് തിരിഞ്ഞ് അവന്റെ കരുണയും ക്ഷമയും സ്വീകരിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു (വാ. 6-7). അവന്റെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും ദൈവിക അധികാരം അവൻ പ്രഖ്യാപിക്കുന്നു, അത് നമുക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയാത്തത്ര വിശാലമാണ് (വാ. 8-9). എന്നിരുന്നാലും, യേശുവിലേക്ക് വിരൽ ചൂണ്ടുന്നതും തന്റെ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്ക് ഉത്തരവാദി താനാണെന്ന് സ്ഥിരീകരിക്കുന്നതുമായ, ജീവിതത്തിനു രൂപാന്തരം വരുത്തുന്ന തിരുവെഴുത്തുകളുടെ വാക്കുകൾ പങ്കിടാൻ ദൈവം നമുക്ക് അവസരം നൽകുന്നു (വാ. 10-13).

പിതാവ് തന്റെ എല്ലാ വാഗ്ദാനങ്ങളും അവന്റെ പരിപൂർണ്ണ പദ്ധതിക്കും വേഗതയ്ക്കും അനുസരിച്ച് നിറവേറ്റുന്നതിനാൽ, സുവിശേഷം പങ്കുവെക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു.

പരസ്പര പ്രോത്സാഹനം

ചികിത്സാസംബന്ധമായ കൂടുതൽ തിരിച്ചടികളുടെ ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ ഞാൻ സോഫയിലേക്കു തളർന്നു വീണു. എനിക്ക് ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ തോന്നിയില്ല. എനിക്ക് ആരോടും സംസാരിക്കാൻ തോന്നിയില്ല. എനിക്കു പ്രാർത്ഥിക്കാൻ പോലും കഴിഞ്ഞില്ല. ടെലിവിഷൻ ഓൺ ചെയ്യുമ്പോൾ നിരുത്സാഹവും സംശയവും എന്നെ തളർത്തിയിരുന്നു. ഒരു ചെറിയ പെൺകുട്ടി അവളുടെ ഇളയ സഹോദരനോട് സംസാരിക്കുന്നത് കാണിക്കുന്ന ഒരു പരസ്യം ഞാൻ കാണാൻ തുടങ്ങി. “നീ ഒരു ചാമ്പ്യനാണ്,’’ അവൾ പറഞ്ഞു. അവൾ അവനെ ഉറപ്പിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ ചിരി വർദ്ധിച്ചു. എന്റെ ചിരിയും.

ദൈവജനം എക്കാലത്തും നിരുത്സാഹത്തോടും സംശയത്തോടും പോരാടിയിട്ടുണ്ട്. ദൈവത്തിന്റെ ശബ്ദം പരിശുദ്ധാത്മാവിലൂടെ കേൾക്കാൻ കഴിയുമെന്ന് ഉറപ്പിക്കുന്ന സങ്കീർത്തനം 95 ഉദ്ധരിച്ചുകൊണ്ട്, മരുഭൂമിയിൽ അലഞ്ഞുതിരിയുമ്പോൾ യിസ്രായേല്യർ വരുത്തിയ തെറ്റുകൾ ഒഴിവാക്കാൻ എബ്രായലേഖന എഴുത്തുകാരൻ യേശുവിൽ വിശ്വസിക്കുന്നവർക്ക് മുന്നറിയിപ്പു നൽകി (എബ്രായർ 3:7-11). “സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ,’’ അവൻ എഴുതി. പകരം, “നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ’’ (വാ. 12-13).

ക്രിസ്തുവിൽ ഉറപ്പിച്ചിരിക്കുന്ന പ്രത്യാശയുടെ രക്ഷാച്ചരട് ഉപയോഗിച്ച്, നമുക്ക് സ്ഥിരതയോടെ മുന്നോട്ടു പോകാനാവശ്യമായ ശക്തിക്ക് വേണ്ട ഇന്ധനം ലഭ്യമാക്കാൻ കഴിയും - അതായത് വിശ്വാസികളുടെ കൂട്ടായ്മയിലൂടെ ലഭിക്കുന്ന പരസ്പര പ്രോത്സാഹനം (വാ. 13). ഒരു വിശ്വാസി സംശയിക്കുമ്പോൾ, മറ്റ് വിശ്വാസികൾക്ക് സ്ഥിരീകരണവും കാര്യവിചാരകത്വവും വാഗ്ദാനം ചെയ്യാൻ കഴിയും. ദൈവം തന്റെ ജനമായ നമ്മെ ശക്തീകരിക്കുമ്പോൾ, നമുക്ക് പരസ്പരം പ്രോത്സാഹനത്തിന്റെ ശക്തി നൽകാൻ കഴിയും.

നിലനിൽക്കുന്ന പ്രത്യാശ

നാലുവയസ്സുകാരനായ സോളമന് ഡുഷെൻ മസ്‌കുലർ ഡിസ്ട്രഫി - പേശികൾ ക്രമേണ നശിക്കുന്ന ഒരു രോഗം - ആണെന്നു ഡോക്ടർമാർ കണ്ടെത്തി. ഒരു വർഷത്തിനുശേഷം, വീൽചെയർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡോക്ടർമാർ കുടുംബവുമായി ചർച്ച ചെയ്തു. എന്നാൽ തനിക്കു വീൽചെയർ വേണ്ടെന്ന് സോളമൻ പ്രതിഷേധിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവനുവേണ്ടി പ്രാർത്ഥിക്കുകയും കഴിയുന്നിടത്തോളം കാലം അവനെ വീൽചെയറിൽ നിന്ന് മാറ്റി നിർത്തുന്നതിനു സഹായിക്കാനായി, പരിശീലിപ്പിച്ച ഒരു നായയ്ക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. ടെയിൽസ് എന്റെ സർവീസ് നായയായ കാലിയെ പരിശീലിപ്പിച്ച ടെയ്ൽസ് ഫോർ ലൈഫ് എന്ന സംഘടന സോളമനെ സേവിക്കാൻ മറ്റൊരു നായയെ പലിശീലിപ്പിക്കുകയാണിപ്പോൾ.

സോളമൻ തന്റെ ചികിത്സ സ്വീകരിക്കുമ്പോൾ തന്നേ, പലപ്പോഴും ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കുന്ന സ്തുതിഗീതങ്ങൾ ആലപിക്കുന്നു. ചില ദിവസങ്ങൾ കൂടുതൽ ബുദ്ധിമുട്ടാണ്. ആ പ്രയാസകരമായ ദിവസങ്ങളിലൊന്നിൽ, സോളമൻ തന്റെ അമ്മയെ കെട്ടിപ്പിടിച്ച് പറഞ്ഞു, “സ്വർഗത്തിൽ ഡൂഷെൻസ് ഇല്ലെന്നതിൽ എനിക്ക് സന്തോഷമുണ്ട്.’’

രോഗത്തിന്റെ ക്ഷയോന്മുഖമായ ഫലങ്ങൾ നിത്യതയുടെ ഈ ഭാഗത്തുള്ള എല്ലാ ആളുകളെയും ബാധിക്കുന്നു. എന്നിരുന്നാലും, സോളമനെപ്പോലെ, അനിവാര്യമായ ആ ദുഷ്‌കരമായ ദിവസങ്ങളിൽ നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്താൻ കഴിയുന്ന ശാശ്വതമായ പ്രത്യാശ നമുക്കുണ്ട്. “പുതിയ ആകാശവും പുതിയ ഭൂമിയും’’ (വെളിപ്പാട് 21:1) എന്ന വാഗ്ദാനമാണ് ദൈവം നമുക്ക് നൽകുന്നത്. നമ്മുടെ സ്രഷ്ടാവും പരിപാലകനും നമ്മുടെ ഇടയിൽ തന്റെ കൂടാരം അടിച്ചുകൊണ്ട് നമ്മുടെ ഇടയിൽ “വസിക്കും’’ (വാ. 3). അവൻ നമ്മുടെ കണ്ണിൽ നിന്ന് “കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല’’ (വാ. 4). കാത്തിരിപ്പ് “വളരെ കഠിനമോ,’’ “വളരെ നീണ്ടതോ’’ ആയി തോന്നുമ്പോൾ നമുക്ക് സമാധാനം അനുഭവിക്കാൻ കഴിയും, കാരണം ദൈവത്തിന്റെ വാഗ്ദത്തം നിവൃത്തിയാകും.

ഒരുമിച്ചായിരിക്കുന്നതാണു നല്ലത്

ഏകയായി ജോലി ചെയ്തു വീടു പുലർത്തുന്ന മാതാവായ മേരി സഭാരാധനയോ ബൈബിൾ പഠനമോ മുടക്കിയിരുന്നില്ല. ഓരോ ആഴ്ചയിലും അവൾ തന്റെ അഞ്ചു മക്കളുമായി പള്ളിയിലേക്കും തിരിച്ചും ബസിൽ പോകുകയും, ക്രമീകരണങ്ങൾ ചെയ്യുന്നതിലും വൃത്തിയാക്കലിലും സഹായിക്കുകയും ചെയ്തിരുന്നു.

ഒരു ഞായറാഴ്ച, ചില സഭാംഗങ്ങൾ ആ കുടുംബത്തിന് ചില സമ്മാനങ്ങൾ നൽകിയതായി പാസ്റ്റർ മേരിയോട് പറഞ്ഞു. ഒരു ദമ്പതികൾ അവർക്ക് കുറഞ്ഞ വാടകയ്ക്കു വീട് നൽകി. മറ്റൊരു ദമ്പതികൾ അവർക്ക് അവരുടെ കോഫി ഷോപ്പിൽ ആനുകൂല്യങ്ങളോടെ ജോലി വാഗ്ദാനം ചെയ്തു. ഒരു യുവാവ് അവൾക്ക് താൻ പണിതിറക്കിയ ഒരു പഴയ കാർ നൽകുകയും അവളുടെ സ്വകാര്യ മെക്കാനിക്കായി പ്രവർത്തിക്കാമെന്ന്  വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവത്തെയും പരസ്പരവും സേവിക്കുന്നതിനായി അർപ്പിതരായ ഒരു സമൂഹത്തിൽ ജീവിക്കുന്നതിന്റെ സന്തോഷത്തിന് മേരി ദൈവത്തിനു നന്ദി പറഞ്ഞു.

മേരിയുടെ സഭാ കുടുംബത്തെപ്പോലെ ഉദാരമായി നൽകാൻ നമുക്കെല്ലാവർക്കും കഴിഞ്ഞേക്കില്ലെങ്കിലും, ദൈവജനം പരസ്പരം സഹായിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളവരാണ്. സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് യേശുവിലെ വിശ്വാസികളെ “അപ്പൊസ്തലന്മാരുടെ ഉപദേശം കേൾക്കുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനും’’ സമർപ്പണമുള്ളവർ എന്ന് വിശേഷിപ്പിച്ചു (പ്രവൃത്തികൾ 2:42). നമ്മുടെ വിഭവങ്ങൾ സംയോജിപ്പിക്കുമ്പോൾ, യേശുവിലെ ആദ്യ വിശ്വാസികൾ ചെയ്തതുപോലെ ആവശ്യമുള്ളവരെ സഹായിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും (വാ. 44-45). ദൈവത്തോടും പരസ്പരവും നാം അടുക്കുംതോറും നമുക്ക് പരസ്പരം കരുതുവാൻ കഴിയും. ദൈവജനം തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ദൈവസ്‌നേഹം പ്രകടമാക്കുന്നത് കാണുന്നത് മറ്റുള്ളവരെ യേശുവുമായുള്ള രക്ഷാകരമായ ബന്ധത്തിലേക്ക് നയിക്കും (വാ. 46-47).

പുഞ്ചിരിയോടെയോ ഒരു ദയാ പ്രവൃത്തിയിലൂടെയോ നമുക്ക് മറ്റുള്ളവരെ സേവിക്കാൻ കഴിയും. ഒരു സാമ്പത്തിക സമ്മാനമോ പ്രാർത്ഥനയോ നൽകാൻ നമുക്കു കഴിയും. ദൈവം നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നതിനാൽ, നാം ഒരുമിച്ചായിരുന്നതാണ് നല്ലത്.

സന്തോഷിക്കാനുള്ള കാരണങ്ങൾ

മിസ്സ് ഗ്ലെൻഡ  ചർച്ചിന്റെ പൊതുവായ ഏരിയയിലേക്ക് നടന്നപ്പോൾ, അവളുടെ മറ്റുള്ളവരിലേക്കും പകരുന്ന സന്തോഷം മുറിയിൽ നിറഞ്ഞു. കഠിനമായ ഒരു ചികിത്സയിൽ നിന്ന് അവൾ സുഖം പ്രാപിച്ചു വന്നതേ ഉണ്ടായിരുന്നുള്ളു. ആരാധനയ്ക്കു ശേഷമുള്ള ഞങ്ങളുടെ പതിവ് ആശംസകൾക്കായി അവൾ എന്നെ സമീപിച്ചപ്പോൾ, വർഷങ്ങളായി അവൾ എന്നോടൊപ്പം കരയുകയും എന്നെ സൗമ്യമായി തിരുത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്ത എല്ലാ സമയങ്ങളെക്കുറിച്ചും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. അവൾ എന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അവൾക്കു തോന്നിയപ്പോൾ അവൾ ക്ഷമ ചോദിക്കുമായിരുന്നു. സാഹചര്യം എന്തുതന്നെയായാലും, എന്റെ പോരാട്ടങ്ങൾ സത്യസന്ധമായി പങ്കിടാൻ അവൾ എന്നെ എപ്പോഴും ക്ഷണിക്കുകയും ദൈവത്തെ സ്തുതിക്കാൻ ഞങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.

അമ്മ ഗ്ലെൻഡ-അങ്ങനെ വിളിക്കാൻ എന്നെ അനുവദിച്ചിരുന്നു - എന്നെ മൃദുവായി ആലിംഗനം ചെയ്തു. “ഹായ്, ബേബി,” അവൾ പറഞ്ഞു. ഞങ്ങൾ ഒരു ചെറിയ സംഭാഷണം ആസ്വദിക്കുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. എന്നിട്ട് അവൾ പോയി-എപ്പോഴും എന്നപോലെ മൂളിയും പാടിയും മറ്റാരെയെങ്കിലും അനുഗ്രഹിക്കാനുണ്ടോയെന്നു നോക്കി.

സങ്കീർത്തനം 64-ൽ, ദാവീദ് തന്റെ പരാതികളും ആശങ്കകളുമായി സധൈര്യം ദൈവത്തെ സമീപിച്ചു (വാ. 1). തനിക്കു ചുറ്റും കാണുന്ന ദുഷ്ടതയെക്കുറിച്ചുള്ള തന്റെ നിരാശകൾ അവൻ പറഞ്ഞു (വാ. 2-6). ദൈവത്തിന്റെ ശക്തിയിലോ അവന്റെ വാഗ്ദാനങ്ങളുടെ വിശ്വാസ്യതയിലോ അവന് ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല (വാ. 7-9). ഒരു ദിവസം, “നീതിമാൻ യഹോവയിൽ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാർത്ഥികൾ എല്ലാവരും പുകഴും” (വാ. 10) എന്ന് അവൻ അറിഞ്ഞിരുന്നു.

യേശുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുമ്പോൾ, നമുക്ക് പ്രയാസകരമായ സമയങ്ങൾ നേരിടേണ്ടിവരും. എന്നാൽ ദൈവം സൃഷ്ടിച്ച എല്ലാ ദിവസവും സന്തോഷിക്കാൻ നമുക്ക് എപ്പോഴും കാരണങ്ങളുണ്ടാകും.

ദുഃഖിതനും നന്ദിയുള്ളവനും

എന്റെ അമ്മ മരിച്ചതിനു ശേഷം, അവളുടെ സഹകാൻസർ രോഗികളിൽ ഒരാൾ എന്നെ സമീപിച്ചു. “നിങ്ങളുടെ അമ്മ എന്നോടു വളരെ ദയയുള്ളവളായിരുന്നു,” അവൾ വിതുമ്പിക്കൊണ്ടു പറഞ്ഞു, “എനിക്ക് പകരം അവൾ മരിച്ചു... എനിക്കു ഖേദമുണ്ട്.”

“എന്റെ അമ്മ നിങ്ങളെ സ്‌നേഹിച്ചു,” ഞാൻ പറഞ്ഞു. “നിങ്ങളുടെ ആൺമക്കൾ വളർന്നുവരുന്നതു കാണാൻ നിങ്ങളെ അനുവദിക്കണമെന്ന് ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിച്ചു.” അവളുടെ കൈകൾ പിടിച്ച്, ഞാൻ അവളോടൊപ്പം കരഞ്ഞു, സമാധാനമായി ദുഃഖിക്കുന്നതിന് അവളെ സഹായിക്കാൻ ദൈവത്തോടപേക്ഷിച്ചു. അവളുടെ ഭർത്താവിനെയും വളർന്നുവരുന്ന രണ്ടു കുട്ടികളെയും സ്‌നേഹിക്കുന്നത് തുടരാൻ അനുവദിച്ച അവളുടെ വിടുതലിനും ഞാൻ ദൈവത്തോടു നന്ദി പറഞ്ഞു.

ഇയ്യോബിന് തന്റെ മക്കളുമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദുഃഖത്തിന്റെ സങ്കീർണ്ണത ബൈബിൾ വെളിപ്പെടുത്തുന്നു. ഇയ്യോബ് ദുഃഖിച്ചു, “സാഷ്ടാംഗം വീണു നമസ്‌കരിച്ചു” (ഇയ്യോബ് 1:20). കീഴടങ്ങലിന്റെ നന്ദികരേറ്റലിന്റെയും ഹൃദയഭേദകവും പ്രതീക്ഷാനിർഭരവുമായ ഒരു പ്രകടനത്തോടെ അവൻ പ്രഖ്യാപിച്ചു, “യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (വാ. 21). ഇയ്യോബ് പിന്നീട് തന്റെ ദുഃഖത്തിന്റെ കാര്യത്തിലും ദൈവം തന്റെ ജീവിതത്തെ പുനർനിർമ്മിക്കുന്ന കാര്യത്തിലും ശക്തമായ പോരാട്ടം നേരിട്ടുവെങ്കിലും, ഈ നിമിഷത്തിൽ അവൻ നല്ലതും മോശവുമായ സാഹചര്യങ്ങളിൽ ദൈവത്തിന്റെ അധികാരം അംഗീകരിക്കുകയും സന്തോഷിക്കുകയും ചെയ്തു.

വികാരങ്ങളെ നാം കൈകാര്യം ചെയ്യുന്നതും പോരാട്ടം അനുഭവിക്കുന്നതുമായ പല വഴികളും ദൈവം മനസ്സിലാക്കുന്നു. സത്യസന്ധതയോടെയും മുറിപ്പെടത്തക്ക നിലയിലും ദുഃഖിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു. ദുഃഖം അനന്തവും അസഹനീയവുമാണെന്നു തോന്നുമ്പോൾ പോലും, താൻ മാറ്റമില്ലാത്തവനാണെന്നും ദൈവം ഉറപ്പിക്കുന്നു. ഈ വാഗ്ദത്തത്തിലൂടെ, ദൈവം നമ്മെ ആശ്വസിപ്പിക്കുകയും അവന്റെ സാന്നിധ്യത്തിനു നന്ദിയുള്ളവരായിരിക്കാൻ നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.