നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

ദൈവത്തിന്റെ ഏറ്റവും ആശ്വാസദായകമായ വിശ്വസ്തത

വർഷങ്ങൾക്ക് മുമ്പ്, ഞങ്ങളുടെ കുടുംബം, നാല് സംസ്ഥാനങ്ങൾ ഒരു സ്ഥലത്ത് ഒത്തുചേരുന്ന അമേരിക്കയിലെ ഒരേയൊരു സ്ഥലമായ ഫോർ കോർണേഴ്‌സ് സന്ദർശിച്ചിരുന്നു. അരിസോണ എന്ന് അടയാളപ്പെടുത്തിയ ഭാഗത്ത്‌ എന്റെ ഭർത്താവ് നിന്നു. ഞങ്ങളുടെ മൂത്ത മകൻ എജെ യൂട്ടായിലേക്ക് ചാടി. ഞങ്ങളുടെ ഇളയ മകൻ സേവ്യർ എന്റെ കൈ പിടിച്ചുകൊണ്ട് ഞങ്ങൾ കൊളറാഡോയിലേക്ക് കാലെടുത്തുവെച്ചു. ഞാൻ ന്യൂ മെക്‌സിക്കോയിലേക്ക് നീങ്ങിയപ്പോൾ സേവ്യർ പറഞ്ഞു, ''അമ്മേ, അമ്മ എന്നെ കൊളറാഡോയിൽ ഉപേക്ഷിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!'' ഞങ്ങളുടെ ചിരി നാല് വ്യത്യസ്ത സംസ്ഥാനങ്ങളിൽ കേൾക്കുമ്പോൾ തന്നെ ഞങ്ങൾ ഒരേസമയം ഒരുമിച്ചും അകന്നും ഇരിക്കുകയായിരുന്നു. ഇപ്പോൾ ഞങ്ങളുടെ മുതിർന്ന മക്കൾ വീടുവിട്ടുപോയതിനാൽ, അവർ പോകുന്നിടത്തെല്ലാം, തന്റെ എല്ലാ ജനങ്ങളോടും താൻ അടുത്തിരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തെക്കുറിച്ച് എനിക്ക് ആഴമായ വിശ്വാസമുണ്ട്.

മോശയുടെ മരണശേഷം, ദൈവം യോശുവായെ നേതൃസ്ഥാനത്തേക്ക് വിളിക്കുകയും യിസ്രായേലിനു ദേശം കൈവശമാക്കാൻ പോകുമ്പോൾ അവന്റെ സാന്നിധ്യം ഉറപ്പുനൽകുകയും ചെയ്തു (യോശുവ 1:1-4). ദൈവം അരുളിച്ചെയ്തത്, ''ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല'' (വാ. 5). തന്റെ ജനത്തിന്റെ പുതിയ നേതാവെന്ന നിലയിൽ യോശുവ സംശയത്തോടും ഭയത്തോടും പോരാടേണ്ടിവരുമെന്ന് അറിയാമായിരുന്ന ദൈവം ഈ വാക്കുകളിലൂടെ പ്രത്യാശയുടെ ഒരു അടിത്തറ പണിതു: ''നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ'' (വാ. 9).

ദൈവം നമ്മെ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരെ എവിടേക്ക് നയിച്ചാലും, പ്രയാസകരമായ സമയങ്ങളിൽ പോലും, അവന്റെ ഏറ്റവും ആശ്വാസദായകമായ വിശ്വസ്തത അവൻ എപ്പോഴും സന്നിഹിതനാണെന്ന് നമുക്ക് ഉറപ്പുനൽകുന്നു.

 

പുത്രന്റെ വെളിച്ചം പ്രതിഫലിപ്പിക്കുക

ഞാൻ എന്റെ അമ്മയുമായി കലഹത്തിലായ ശേഷം, ഒടുവിൽ എന്റെ വീട്ടിൽ നിന്ന് ഒരു മണിക്കൂറിലധികം ദൂരെയുള്ള ഒരു സ്ഥലത്തുവെച്ച് എന്നെ കാണാൻ അമ്മ സമ്മതിച്ചു. എന്നാൽ അവിടെ എത്തിയപ്പോൾ, ഞാൻ അവിടെ എത്തുന്നതിന് മുമ്പ് അമ്മ അവിടെനിന്നു പോയി എന്ന് ഞാൻ മനസ്സിലാക്കി. എന്റെ ദേഷ്യത്തിൽ ഞാൻ അമ്മയ്ക്ക് ഒരു കുറിപ്പെഴുതി. എന്നാൽ സ്‌നേഹത്തിൽ പ്രതികരിക്കാൻ ദൈവം എന്നെ പ്രേരിപ്പിക്കുന്നതായി തോന്നിയതിനെ തുടർന്ന് ഞാൻ അത് മാറ്റിയെഴുതി. അമ്മ എന്റെ സന്ദേശം വായിച്ചതിനുശേഷം, എന്നെ വിളിച്ചു. ''നീ മാറിപ്പോയി,'' അമ്മ പറഞ്ഞു. യേശുവിനെക്കുറിച്ച് ചോദിക്കാനും ഒടുവിൽ അവനെ അവളുടെ സ്വന്ത രക്ഷകനായി സ്വീകരിക്കാനും എന്റെ അമ്മയെ നയിക്കാൻ ദൈവം എന്റെ കുറിപ്പ് ഉപയോഗിച്ചു.

മത്തായി 5-ൽ, തന്റെ ശിഷ്യന്മാർ ലോകത്തിന്റെ വെളിച്ചമാണെന്ന് യേശു സ്ഥിരീകരിക്കുന്നു (വാ. 14). അവൻ പറഞ്ഞു, “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ’’ (വാ. 16). ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ചാലുടൻ നമുക്ക് പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കുന്നു. അവൻ നമ്മെ രൂപാന്തരപ്പെടുത്തുന്നു, അങ്ങനെ നാം എവിടെ പോയാലും ദൈവത്തിന്റെ സത്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉജ്ജ്വലമായ സാക്ഷികളാകാൻ നമുക്കു കഴിയും.

പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, നമുക്ക് ഓരോ ദിവസവും യേശുവിനെപ്പോലെ കൂടുതൽ കൂടുതൽ കാണപ്പെടുന്ന പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷകരമായ വെളിച്ചങ്ങളാകാം. നാം ചെയ്യുന്ന ഓരോ നല്ല കാര്യവും നന്ദിയുള്ള ആരാധനയുടെ ഒരു പ്രവൃത്തിയായി മാറുന്നു, അത് മറ്റുള്ളവർക്ക് ആകർഷകമായി തോന്നുകയും ഊർജ്ജസ്വലമായ വിശ്വാസമായി മനസ്സിലാക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനു കീഴടങ്ങുമ്പോൾ, പുത്രന്റെ - യേശുവിന്റെ വെളിച്ചം പ്രതിഫലിപ്പിച്ചുകൊണ്ട് നമുക്ക് പിതാവിനെ ബഹുമാനിക്കാം.

എന്റെ ഹൃദയക്കണ്ണുകൾ തുറക്കുക

2001-ൽ, മാസം തികയാതെ ജനിച്ച ക്രിസ്റ്റഫർ ഡഫ്‌ലി എന്ന കുഞ്ഞ് രക്ഷപ്പെട്ട് ഡോക്ടർമാരെ അത്ഭുതപ്പെടുത്തി. അഞ്ച് മാസം പ്രായമുള്ളപ്പോൾ, അമ്മായിയുടെ കുടുംബം അവനെ ദത്തെടുക്കുന്നതുവരെ അവൻ ഫോസ്റ്റർ കെയർ സിസ്റ്റത്തിൽ കഴിഞ്ഞു. അന്ധനും ഓട്ടിസം ബാധിച്ചവനുമായിരുന്നിട്ടും, നാല് വയസ്സുള്ള ക്രിസ്റ്റഫറിന് തികഞ്ഞ ശബ്ദം ഉണ്ടെന്ന് ഒരു അധ്യാപകൻ മനസ്സിലാക്കി. ആറ് വർഷത്തിനു ശേഷം പള്ളിയിൽ വെച്ച് ക്രിസ്റ്റഫർ സ്റ്റേജിൽ നിന്നുകൊണ്ട് “എന്റെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കുക” എന്ന് പാടി. ആ വീഡിയോ ഓൺലൈനിൽ ദശലക്ഷക്കണക്കിനാളുകൾ വീക്ഷിച്ചു. 2020-ൽ, ഒരു വികലാംഗ അഭിഭാഷകനായി സേവനമനുഷ്ഠിക്കാനുള്ള തന്റെ ലക്ഷ്യം ക്രിസ്റ്റഫർ പങ്കുവെച്ചു. ദൈവത്തിന്റെ പദ്ധതിയിലേക്ക് തുറക്കപ്പെട്ട ഹൃദയക്കണ്ണുകൾ ഉള്ളവനുള്ള സാധ്യതകൾ പരിധിയില്ലാത്തതാണെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

എഫെസൊസിലെ സഭയുടെ ധീരമായ വിശ്വാസത്തിന് അപ്പൊസ്തലനായ പൗലൊസ് അവരെ അഭിനന്ദിച്ചു (1:15-16). അവർക്ക് “ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവ്” നൽകണമെന്ന് അവൻ ദൈവത്തോട് ആവശ്യപ്പെട്ടു, അങ്ങനെ അവർ “അവനെ നന്നായി അറിയും” (വാ. 17). അവരുടെ കണ്ണുകൾ “പ്രകാശിക്കണം” അല്ലെങ്കിൽ തുറക്കപ്പെടണമെന്ന് അവൻ പ്രാർത്ഥിച്ചു, അങ്ങനെ ദൈവം തന്റെ ജനത്തിന് വാഗ്ദാനം ചെയ്ത പ്രത്യാശയും അവകാശവും അവർ മനസ്സിലാക്കും (വാ. 18).

നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്താൻ ദൈവത്തോട് ആവശ്യപ്പെടുമ്പോൾ, നമുക്ക് അവനെ കൂടുതൽ അറിയാനും അവന്റെ നാമം, ശക്തി, അധികാരം എന്നിവ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാനും കഴിയും (വാ. 19-23). യേശുവിലുള്ള വിശ്വാസത്തോടും എല്ലാ ദൈവജനങ്ങളോടുമുള്ള സ്‌നേഹത്തോടും കൂടി, നമ്മുടെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ തന്നെ അവന്റെ അനന്തമായ സാധ്യതകളെ തെളിയിക്കുന്ന വഴികളിൽ നമുക്ക് ജീവിക്കാൻ കഴിയും.

എനിക്ക് അങ്ങയെ കാണാം!

മൂന്ന് വയസ്സുള്ള ആൻഡ്രിയാസിനെ തന്റെ ആദ്യ ജോടി കണ്ണട ക്രമീകരിക്കാൻ ഒപ്‌റ്റോമെട്രിസ്റ്റ് സഹായിച്ചു. ''കണ്ണാടിയിൽ നോക്കൂ,'' അവൾ പറഞ്ഞു. ആൻഡ്രിയാസ് അവന്റെ പ്രതിഫലനത്തിലേക്ക് നോക്കി, സന്തോഷവും സ്‌നേഹവും നിറഞ്ഞ പുഞ്ചിരിയോടെ പിതാവിന്റെ നേരെ തിരിഞ്ഞു. അപ്പോൾ ആൻഡ്രിയാസിന്റെ പിതാവ് മകന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മെല്ലെ തുടച്ചുകൊണ്ട് ചോദിച്ചു, ''എന്താ പറ്റിയത്?'' ആൻഡ്രിയാസ് പിതാവിന്റെ കഴുത്തിൽ കൈകൾ ചുറ്റി. “എനിക്ക് അങ്ങയെ കാണാം.” അവൻ പിന്നിലേക്ക് വലിച്ച് തല ചെരിച്ച് പിതാവിന്റെ കണ്ണുകളിലേക്ക് നോക്കി. “എനിക്ക് അങ്ങയെ കാണാം!”

നാം പ്രാർത്ഥനാപൂർവ്വം ബൈബിൾ പഠിക്കുമ്പോൾ, “അദൃശ്യനായ ദൈവത്തിന്റെ പ്രതിമയായ” (കൊലൊസ്യർ 1:15) യേശുവിനെ കാണാൻ പരിശുദ്ധാത്മാവ് നമുക്ക് കണ്ണുകൾ നൽകുന്നു. എന്നിരുന്നാലും, വിശുദ്ധ ഗ്രന്ഥത്തിലൂടെ നാം അറിവിൽ വളരുമ്പോൾ, ആത്മാവിനാൽ നമ്മുടെ ദർശനം വ്യക്തമാക്കപ്പെട്ടാലും, നിത്യതയുടെ ഈ വശത്ത് ദൈവത്തിന്റെ അനന്തമായ അപാരതയുടെ ഒരു മിന്നൊളി മാത്രമേ നമുക്ക് കാണാൻ കഴിയൂ. ഭൂമിയിലെ നമ്മുടെ സമയം പൂർത്തിയാകുമ്പോൾ അല്ലെങ്കിൽ യേശു മടങ്ങിവരുമെന്ന വാഗ്ദാനം നിറവേറുമ്പോൾ, നാം അവനെ വ്യക്തമായി കാണും (1 കൊരിന്ത്യർ 13:12).

ക്രിസ്തുവിനെ മുഖാമുഖം കാണുകയും ക്രിസ്തുവിന്റെ സഭയായ ശരീരത്തിലെ പ്രിയപ്പെട്ട അംഗങ്ങളായ നമ്മെ ഓരോരുത്തരെയും അവൻ അറിയുന്നതുപോലെ അവനെ അറിയുകയും ചെയ്യുന്ന ആ സന്തോഷം നിറഞ്ഞ നിമിഷത്തിൽ നമുക്ക് പ്രത്യേക കണ്ണട ആവശ്യമില്ല. നമ്മുടെ സ്‌നേഹസമ്പന്നനും ജീവനുള്ളവനുമായ രക്ഷകനെ ഉറ്റുനോക്കി, ''യേശുവേ, എനിക്ക് അങ്ങയെ കാണാൻ കഴിയും'' എന്നു പറയുന്നതുവരെ, ഉറച്ചുനിൽക്കാൻ ആവശ്യമായ വിശ്വാസവും പ്രത്യാശയും സ്‌നേഹവും പരിശുദ്ധാത്മാവ് നമ്മിൽ സന്നിവേശിപ്പിക്കട്ടെ.

ഒരു ദാതാവിന്റെ ഹൃദയം

ഞങ്ങളുടെ പഴയവീട്ടിലെ അവസാന ദിവസം, യാത്ര പറയാനായി എന്റെ സുഹൃത്ത് അവളുടെ നാല് വയസ്സുള്ള മകൾ കിൻസ് ലിയെ കൊണ്ടുവന്നു. ''നിങ്ങൾ പോകണമെന്നു ഞാനാഗ്രഹിക്കുന്നില്ല,'' കിൻസ്ലി പറഞ്ഞു. ഞാൻ അവളെ ആലിംഗനം ചെയ്തശേഷം എന്റെ ശേഖരത്തിൽ നിന്ന് കൈകൊണ്ട് പെയിന്റു ചെയ്ത ഒരു വിശറി അവൾക്ക് നൽകി. “നിനക്ക് എന്നെ മിസ്സ് ചെയ്യുമ്പോൾ, ഈ വിശറി ഉപയോഗിക്കുക, ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന് ഓർക്കുക.” അവൾക്ക് മറ്റൊരു ഉപഹാരം ലഭിക്കുമോ എന്നു കിൻസ് ലി ചോദിച്ചു- എന്റെ ബാഗിലിരിക്കുന്ന കടലാസ് വിശറി. “അത് തകർന്നതാണ്,” ഞാൻ പറഞ്ഞു. “നിനക്ക് എന്റെ ഏറ്റവും മികച്ച വിശറി ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” എന്റെ പ്രിയപ്പെട്ട വിശറി കിൻസ്‌ലിക്ക് നൽകിയതിൽ ഞാൻ ഖേദിച്ചില്ല. അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് കൂടുതൽ സന്തോഷം തോന്നി. പിന്നീട്, തകർന്ന വിശറി ഞാൻ സൂക്ഷിച്ചതിൽ തനിക്ക് സങ്കടമുണ്ടെന്ന് കിൻസ് ലി അമ്മയോട് പറഞ്ഞു. അവർ എനിക്ക് ഒരു പുതിയ, ഫാൻസി പർപ്പിൾ വിശറി അയച്ചുതന്നു. എനിക്ക് ഉദാരമായി തന്നതിന് ശേഷം കിൻസ് ലിക്ക് വീണ്ടും സന്തോഷം തോന്നി. അതുപോലെ എനിക്കും.

ആത്മസംതൃപ്തിയും സ്വയരക്ഷയും പ്രോത്സാഹിപ്പിക്കുന്ന ഒരു ലോകത്ത്, ഹൃദയങ്ങൾ നൽകിക്കൊണ്ട് ജീവിക്കുന്നതിനുപകരം പൂഴ്ത്തിവെക്കാൻ നമുക്ക് പ്രലോഭനമുണ്ടാകും. എന്നിരുന്നാലും, ''ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു'' (സദൃശവാക്യങ്ങൾ 11:24). നമ്മുടെ സംസ്‌കാരം അഭിവൃദ്ധിയെ നിർവചിക്കുന്നത് കൂടുതൽ കൂടുതൽ ഉള്ളതായിട്ടാണ്, എന്നാൽ ബൈബിൾ പറയുന്നത് “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും” (വാ. 25) എന്നാണ്. 

ദൈവത്തിന്റെ പരിമിതികളില്ലാത്തതും നിരുപാധികവുമായ സ്‌നേഹവും ഔദാര്യവും നമുക്കു നിരന്തരം നവചൈതന്യം പകരുന്നു. നമുക്ക് ഓരോരുത്തർക്കും ഒരു ദാതാവിന്റെ ഹൃദയം ഉണ്ടായിരിക്കാനും അനന്തമായ ദാനചക്രങ്ങൾ സൃഷ്ടിക്കാനും കഴിയും, കാരണം എല്ലാ നല്ല കാര്യങ്ങളുടെയും ദാതാവും സമൃദ്ധമായി നൽകുന്നതിൽ ഒരിക്കലും മടുക്കാത്തവനുമായ ദൈവത്തെ നമുക്കറിയാം.

യേശുവിനെപ്പോലെ

2014-ൽ, ഫിലിപ്പീൻസിൽ നിന്ന് ജീവശാസ്ത്രജ്ഞന്മാർ ഒരു ജോഡി ഓറഞ്ച് പിഗ്മി കടൽക്കുതിരകളെ പിടികൂടി. അവർ കടൽ ജീവികളെ, അവയുടെ ആവാസകേന്ദരമായ ഓറഞ്ച് കടൽവിശറി എന്ന പവിഴപ്പുറ്റിനോടൊപ്പം (Orange coral sea fan) സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലേക്ക് കൊണ്ടുപോയി. പിഗ്മി കടൽക്കുതിരകൾ ജനിക്കുന്നത് അവയുടെ മാതാപിതാക്കളുടെ നിറത്തിനനുയോജ്യമായാണോ അതോ പരിസ്ഥിതിയുടെ നിറത്തിനനുയോജ്യമായാണോ എന്ന് ശാസ്ത്രജ്ഞർക്ക് അറിയണമായിരുന്നു. പിഗ്മി കടൽക്കുതിരകൾ മങ്ങിയ തവിട്ടുനിറത്തിലുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയപ്പോൾ, ശാസ്ത്രജ്ഞർ ഒരു പർപ്പിൾ കോറൽ സീ ഫാൻ ടാങ്കിൽ വച്ചു. ഓറഞ്ച് നിറമുള്ള മാതാപിതാക്കൾക്കു ജനിച്ച കുഞ്ഞുങ്ങൾ, പർപ്പിൾ സീ ഫാനുമായി പൊരുത്തപ്പെടുന്നതിന് നിറം മാറ്റി. സ്വാഭാവികമായ അവയുടെ ദുർബലത കാരണം, അവയുടെ നിലനിൽപ്പ്, പരിസ്ഥിതിയുമായി ലയിക്കാനായി ദൈവം അവയ്ക്കു നൽകിയ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

പ്രകൃതിയിൽ ഉപയോഗപ്രദമായ ഒരു പ്രതിരോധ സംവിധാനമാണ് ബ്ലെൻഡിംഗ്-ഇൻ (അനുരൂപപ്പെടുക). എന്നിരുന്നാലും, രക്ഷ നേടാനും നമ്മുടെ ജീവിത രീതിയിലൂടെ ലോകത്തിൽ വേറിട്ടുനിൽക്കാനും ദൈവം എല്ലാ ആളുകളെയും ക്ഷണിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തെ ബഹുമാനിക്കാനും നമ്മുടെ ശരീരങ്ങളെ “ജീവനുള്ള യാഗമായി”അർപ്പിച്ചുകൊണ്ട് അവനെ ആരാധിക്കാനും അപ്പൊസ്തലനായ പൗലൊസ് യേശുവിൽ വിശ്വസിക്കുന്നവരോട് ആവശ്യപ്പെടുന്നു (റോമർ 12:1). പാപം ബാധിച്ച മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ ദുർബലത കാരണം, വിശ്വാസികൾ എന്ന നിലയിലുള്ള നമ്മുടെ ആത്മീയ ആരോഗ്യം ദൈവത്തെ നിരസിക്കുകയും പാപത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന “ഈ ലോകത്തിന്റെ മാതൃക’’യ്ക്ക് അനുസരിച്ചാകാതിരിക്കാൻ പരിശുദ്ധാത്മാവ് നമ്മുടെ മനസ്സിനെ “പുതുക്കുകയും” നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു (വാ. 2). 

ഈ ലോകത്തോട് അനുരൂപരാകുക എന്നതിനർത്ഥം തിരുവെഴുത്തുകൾക്ക് വിരുദ്ധമായി ജീവിക്കുക എന്നാണ്. എന്നിരുന്നാലും, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, നമുക്ക് യേശുവിനെപ്പോലെ കാണാനും സ്‌നേഹിക്കാനും കഴിയും!

അധിക കൃപ ആവശ്യമാണ്

ഒരു പ്രത്യേക പരിപാടിക്കായി ഞങ്ങൾ പള്ളി അലങ്കരിച്ചപ്പോൾ, ചുമതലയുള്ള സ്ത്രീ എന്റെ പരിചയക്കുറവിനെക്കുറിച്ച് പറഞ്ഞു. അവൾ പോയതിനു ശേഷം മറ്റൊരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു. ''അവളെ ഓർത്ത് വിഷമിക്കണ്ട. അവളെ ഞങ്ങൾ EGR (Extra Grace Required - അധിക കൃപ ആവശ്യമുള്ളവൾ) എന്നാണ് വിളിക്കുന്നത്.”

ഞാൻ ചിരിച്ചു. എനിക്ക് ആരോടെങ്കിലും വഴക്കുണ്ടാകുമ്പോഴെല്ലാം ഞാൻ ആ ലേബൽ ഉപയോഗിക്കാൻ തുടങ്ങി. വർഷങ്ങൾക്ക് ശേഷം, ആ EGR ന്റെ ചരമപ്രസംഗം കേട്ടുകൊണ്ട് ഞാൻ അതേ പള്ളിയിൽ ഇരുന്നു. തിരശ്ശീലയ്ക്ക് പിന്നിൽ അവൾ ദൈവത്തെ സേവിച്ചതും മറ്റുള്ളവർക്ക് ഉദാരമായി നൽകിയതുമായ കാര്യങ്ങൾ പാസ്റ്റർ പങ്കുവെച്ചു. അവളെയും ഞാൻ മുമ്പ് EGR എന്ന് ലേബൽ ചെയ്തിരുന്ന മറ്റാരെയും കുറിച്ച് വിധിക്കുകയും പരദൂഷണം പറയുകയും ചെയ്തതിന് എന്നോട് ക്ഷമിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. എല്ലാത്തിനുമുപരി, യേശുവിലുള്ള മറ്റേതൊരു വിശ്വാസിയെയും പോലെ എനിക്കും അധിക കൃപ ആവശ്യമായിരുന്നു.

എഫെസ്യർ 2-ൽ, എല്ലാ വിശ്വാസികളും “പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു’’ (വാ. 3) എന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിക്കുന്നു. എന്നാൽ ദൈവം നമുക്ക് രക്ഷയുടെ ദാനം നൽകി, അർഹതയില്ലാത്തവർക്കുള്ള ഒരു ദാനം. “ആരും പ്രശംസിക്കാതിരിക്കാൻ’’ നമുക്ക് ഒരിക്കലും നേടാനാകാത്ത ഒരു ദാനമായിരുന്നു അത് (വാ. 9).

ഈ ആജീവനാന്ത യാത്രയിൽ നിമിഷം തോറും നാം ദൈവത്തിന് സമർപ്പിക്കുമ്പോൾ, പരിശുദ്ധാത്മാവ് നമ്മുടെ സ്വഭാവം മാറ്റാൻ പ്രവർത്തിക്കും, അങ്ങനെ നമുക്ക് ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കാനാകും. ഓരോ വിശ്വാസിക്കും അധിക കൃപ ആവശ്യമാണ്. എന്നാൽ ദൈവകൃപ മതിയായതാണ് എന്നതിൽ നമുക്ക് നന്ദിയുള്ളവരായിരിക്കാം (2 കൊരിന്ത്യർ 12:9).

യേശുവിനെ അനുകരിക്കുക

“മികച്ച ആൾമാറാട്ടക്കാരൻ'' ഇൻഡോനേഷ്യയിലെ കടലിലും ഗ്രേറ്റ് ബാരിയർ റീഫിലും താമസിക്കുന്നു. മറ്റ് നീരാളികളെപ്പോലെ മിമിക് ഒക്ടോപസിനും അതിന്റെ ചർമ്മത്തിന്റെ നിറത്തെ ചുറ്റുപാടുകൾക്കനുയോജ്യമായി മാറ്റാൻ കഴിയും. ശക്തമായ ഭീഷണി ഉയരുമ്പോൾ അതിന്റെ ആകൃതിയിലും ചലനരീതിയിലും സ്വഭാവത്തിലും മാറ്റം വരുത്തി വിഷമുള്ള ലയൺഫിഷ്, മാരകമായ കടൽപാമ്പുകൾ എന്നിവയെപ്പോലും അനുകരിക്കുവാൻ ഇവയ്ക്കു കഴിയും.

മിമിക് ഒക്ടോപസിൽ നിന്ന് വ്യത്യസ്തമായി, യേശുവിൽ വിശ്വസിക്കുന്നവർ തങ്ങളുടെ ചുറ്റുമുള്ള ലോകത്ത് വേറിട്ടുനിൽക്കാൻ ഉദ്ദേശിച്ചുള്ളവരാണ്. നമ്മോട് വിയോജിക്കുന്നവരിൽ നിന്ന് നമുക്ക് ഭീഷണി തോന്നിയേക്കാം, ക്രിസ്തുവിന്റെ അനുയായികളായി തോന്നാത്ത രീതിയിൽ ലോകത്തോട് അനുരൂപപ്പെടാൻ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. എന്നിരുന്നാലും, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും യേശുവിനെ പ്രതിനിധീകരിക്കുന്ന “ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള’’ (റോമർ 12:1) യാഗമായി നമ്മുടെ ശരീരങ്ങളെ അർപ്പിക്കാൻ അപ്പൊസ്തലനായ പൗലൊസ് നമ്മെ പ്രേരിപ്പിക്കുന്നു.

സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ “ഈ ലോകത്തിന് അനുരൂപരാകാൻ” (വാ. 2) അനുസരിക്കുന്നതിന് നമ്മെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചേക്കാം. എന്നാൽ ദൈവമക്കളാണ് നാം എന്ന് പറയുന്നതിനൊപ്പം അതിനനുസരണമായി ജീവിച്ചുകൊണ്ടും നമ്മൾ ആരെയാണ് സേവിക്കുന്നതെന്ന് കാണിക്കാൻ നമുക്കു കഴിയും. നാം തിരുവെഴുത്തുകൾ അനുസരിക്കുകയും അവന്റെ
സ്‌നേഹനിർഭരമായ സ്വഭാവം പ്രതിഫലിപ്പിക്കുകയും ചെയ്യുമ്പോൾ, അനുസരണത്തിന്റെ പ്രതിഫലം എല്ലായ്‌പ്പോഴും ഏതൊരു നഷ്ടത്തേക്കാളും വലുതാണെന്ന് നമ്മുടെ ജീവിതത്തിലൂടെ തെളിയിക്കാനാകും. ഇന്ന് നിങ്ങൾ യേശുവിനെ എങ്ങനെ അനുകരിക്കും?

ഓരോ ചുവടിലും

തോളോട് തോൾ ചേർന്ന് നിൽക്കുന്ന മൂന്ന് പേർ ഉൾക്കൊള്ളുന്ന ഒരു ഡസൻ ടീമുകൾ നാല് കാലിലുള്ള ഓട്ടമത്സരത്തിനു തയ്യാറായി. ഇരുവശത്തും നിൽക്കുന്നവരുടെ ഓരോ കാൽ നടുവിലുള്ള വ്യക്തിയുടെ ഇരു കാലുകളിലും കണങ്കാലിലും കാൽമുട്ടിലും വർണ്ണാഭമായ തുണിക്കഷണങ്ങൾ കൊണ്ടു ചേർത്തു കെട്ടി. ഓരോ മൂവരും ഫിനിഷിംഗ് ലൈനിൽ കണ്ണുനട്ടു. വിസിൽ മുഴങ്ങിയപ്പോൾ ടീമുകൾ മുന്നോട്ട് കുതിച്ചു. ഇവരിൽ ഭൂരിഭാഗവും വീഴുകയും ചുവടുറപ്പിക്കാൻ പാടുപെടുകയും ചെയ്തു. കുറച്ച് ഗ്രൂപ്പുകൾ നടക്കുന്നതിന് പകരം ചാടാൻ ശ്രമിച്ചു. ചിലർ പിന്തിരിഞ്ഞു. എന്നാൽ ഒരു ടീം അവരുടെ തുടങ്ങാൻ വെകി, അവരുടെ പ്ലാൻ പറഞ്ഞുറപ്പിച്ചു, അവർ മുന്നോട്ട് നീങ്ങുമ്പോൾ ആശയവിനിമയം നടത്തി. അവർ വഴിയിൽ ഇടറിവീണു, എന്നിട്ടും മുന്നോട്ടു നീങ്ങി, താമസിയാതെ എല്ലാ ടീമുകളെയും മറികടന്നു. ഓരോ ചുവടിലും സഹകരിക്കാനുള്ള അവരുടെ സന്നദ്ധത, ഒരുമിച്ച് ഫിനിഷിംഗ് ലൈൻ കടക്കാൻ അവരെ പ്രാപ്തമാക്കി.

യേശുവിൽ വിശ്വസിക്കുന്നവരുടെ സമൂഹത്തിൽ ദൈവത്തിനായി ജീവിക്കുന്നത് പലപ്പോഴും നാല് കാലിലുള്ള ഓട്ടക്കാർ മുന്നോട്ട് പോകാൻ ശ്രമിക്കുന്നതുപോലെ നിരാശാജനകമാണ്. നമ്മിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉള്ളവരുമായി ഇടപഴകുമ്പോൾ പലപ്പോഴും ഇടറിപ്പോകാറുണ്ട്.

പ്രാർത്ഥനയെക്കുറിച്ചും അതിഥിസൽക്കാരത്തെക്കുറിച്ചും വരാനിരിക്കുന്ന ജീവിതത്തിനായി ഐക്യത്തിൽ നമ്മെത്തന്നെ അണിനിരത്താൻ നമ്മുടെ വരങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പത്രൊസ് സംസാരിക്കുന്നു. “തമ്മിൽ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ” (1 പത്രൊസ് 4:8), പരാതിപ്പെടാതെ ആതിഥ്യമര്യാദ കാണിക്കുക, “വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ” (വാ. 10) എന്ന് അവൻ യേശുവിൽ വിശ്വസിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. ആശയവിനിമയം നടത്താനും സഹകരിക്കാനും നമ്മെ സഹായിക്കാൻ ദൈവത്തോട് ആവശ്യപ്പെടുമ്പോൾ, ഭിന്നതകൾ എങ്ങനെ ആഘോഷിക്കാമെന്നും ഐക്യത്തോടെ ഒരുമിച്ച് ജീവിക്കാമെന്നും ലോകത്തിനു കാണിച്ചുകൊണ്ട് നമുക്ക് ഓടാനാകും.

ദൈവത്തിന്റെ കൈയെത്തും ദൂരത്ത്

ഒരു ഉദ്യോഗസ്ഥൻ എന്നെ പരിശോധിച്ചനന്തരം, ഞാൻ കൗണ്ടി ജയിലിൽ കയറി സന്ദർശക രേഖയിൽ ഒപ്പിട്ടു, തിരക്കേറിയ ലോബിയിൽ കാത്തിരുന്നു. കൊച്ചുകുട്ടികൾ കാത്തിരിപ്പിനെക്കുറിച്ച് പരാതി പറയുകയും മുതിർന്നവർ വിറകൊള്ളുകയും നെടുവീർപ്പിടുകയും ചെയ്യുന്നതും നോക്കി ഞാൻ നിശബ്ദമായി പ്രാർത്ഥിച്ചു. ഒരു മണിക്കൂറിനു ശേഷം, ഒരു സായുധ ഗാർഡ് എന്റേതുൾപ്പെടെ പേരുകൾ വിളിച്ചു. അദ്ദേഹം എന്റെ സംഘത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി, ഞങ്ങൾക്ക് നിശ്ചയിച്ചിരുന്ന കസേരകൾക്കുനേരെ ആംഗ്യം കാണിച്ചു. കട്ടികൂടിയ ചില്ലു ജനലിന്റെ മറുവശത്തെ കസേരയിലിരുന്ന് എന്റെ ഭർത്താവിന്റെ മുൻ ഭാര്യയിലെ മകൻ ടെലിഫോൺ റിസീവർ എടുത്തപ്പോൾ എന്റെ നിസ്സഹായതയുടെ ആഴം എന്നെ കീഴടക്കി. എന്നാൽ ഞാൻ കരയുമ്പോൾ, എന്റെ മകൻ ഇപ്പോഴും തന്റെ കൈയെത്തും ദൂരത്ത് തന്നെയുണ്ടെന്ന് ദൈവം എനിക്ക് ഉറപ്പുനൽകി.

139-ാം സങ്കീർത്തനത്തിൽ, ദാവീദ് ദൈവത്തോട് പറയുന്നു: “നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; ... എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു'' (വാ. 1-3). സർവ്വജ്ഞാനിയായ ദൈവത്തെക്കുറിച്ചുള്ള അവന്റെ പ്രഖ്യാപനം അവന്റെ അടുപ്പവും സംരക്ഷണവും ആഘോഷിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു (വാ. 5). ദൈവത്തിന്റെ അറിവിന്റെ വിശാലതയിലും അവന്റെ വ്യക്തിപരമായ സ്പർശനത്തിന്റെ ആഴത്തിലും മതിമറന്ന ദാവീദ് ആലങ്കാരിക ഭാഷയിൽ രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നു: ''നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?'' (വാ. 7).

നാമോ നമ്മുടെ പ്രിയപ്പെട്ടവരോ, നമ്മെ നിരാശരും നിസ്സഹായരുമാക്കുന്ന സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ, ദൈവത്തിന്റെ കരം ശക്തവും സുസ്ഥിരവുമായി നിലകൊള്ളുന്നു. അവന്റെ സ്‌നേഹപൂർവ്വമായ വീണ്ടെടുപ്പിനായി നാം വളരെ ദൂരം സഞ്ചരിച്ചുവെന്ന് നാം ചിന്തിക്കുമ്പോഴും, നാം എപ്പോഴും അവന്റെ കൈയെത്തും ദൂരത്തു തന്നെയാണ്.